27 December 2014

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്.
യു.ഐ.ഡി. അനുസരിച്ചുള്ള 2014-15 ലെ തസ്തിക നിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തികനിര്‍ണ്ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്തികകളും മാത്രമേ അനുവദിക്കുകയുള്ളൂ. ഇതിന്‍പ്രകാരം അധികമായി വരുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാരിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. യു.ഐ.ഡി. അനുസരിച്ച് 2014-15 ലെ തസ്തികനിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തിക നിര്‍ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും. മാനേജര്‍മാര്‍ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന നിയമന ഉത്തരവുകളിലും ഒഴിവുകള്‍ നികത്തുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിലും തസ്തികനിര്‍ണ്ണയം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളിലെ വ്യവസ്ഥകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും വ്യക്തമായി ഉള്‍പ്പെടുത്തണം. കെ.ഇ.ആര്‍.പ്രകാരം 1:45 അനുപാതത്തില്‍ തന്നെ തസ്തികനിര്‍ണ്ണയം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രൊമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2013-14 മുതല്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് 1 : 45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമല്ലാതെ വരുന്ന പക്ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ 1:30, അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ 1: 35 എന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമെങ്കില്‍ അംഗീകരിക്കും. 2014-15 മുതല്‍ 1:45 അനുപാതത്തില്‍ മാത്രമേ മേല്‍പ്പറഞ്ഞ സ്ഥിരം ഒഴിവുകളിലെ തസ്തികനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന നിബന്ധനയ്ക്ക് വിധേയമായി ഒരു പ്രത്യേക നടപടിയെന്ന നിലയില്‍ ഒറ്റത്തവണത്തേയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നല്‍കുന്നത്. സ്ഥലം മാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളിലും അവധി ഒഴിവുകളിലും നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അവ അംഗീകൃത തസ്തികകളാണെന്ന് എ.ഇ.ഒ/ഡി.ഇ.ഒ ഉറപ്പുവരുത്തണം. 31.3.2011 ന് മുമ്പ് റഗുലര്‍ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റത്തവണ മാത്രം ഉള്ള ഒരു താത്ക്കാലിക നടപടി മാത്രമാണ് അദ്ധ്യാപക ബാങ്ക്. ഇനി അദ്ധ്യാപക ബാങ്കില്‍ അധികമായി ആരെയും ഉള്‍പ്പെടുത്തില്ല. സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും എയ്ഡഡ് സ്‌കൂളില്‍ നിന്നും അധിമായി അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകരുടെ രണ്ട് പ്രത്യേക ലിസ്റ്റുകള്‍ റവന്യൂ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കണം. സീനിയോറിറ്റി അടിസ്ഥാനമാക്കി ഓരോ വിഭാഗത്തെയും (എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഭാഷാധ്യാപകര്‍, എന്നിങ്ങനെ) ഇതില്‍ഉള്‍പ്പെടുത്തണം. റവന്യൂ ജില്ലാടിസ്ഥാനത്തിലും ഓരോ വിഭാഗത്തിന്റെയും സീനിയോറിറ്റി അടിസ്ഥാനമാക്കിയും സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ലിസ്റ്റുകള്‍ തയ്യാറാക്കണം. യു.ഐ.ഡി.യില്‍ കൃത്രിമം കാട്ടി നടത്തിയ അനധികൃത നിയമനം, ജനനത്തീയതിയിലെ മാനദണ്ഡം മറികടന്നുള്ള നിയമനം നിര്‍ദ്ദിഷ്ടയോഗ്യതയില്ലാത്ത നിയമനം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാരെ അദ്ധ്യാപകബാങ്കിലെ ലിസ്റ്റില്‍ നിന്നും അനുബന്ധ ലിസ്റ്റില്‍ നിന്നും 1.10.2011 ലെ പാക്കേജ് ഉത്തരവിന്റെ അനുബന്ധലിസ്റ്റില്‍ നിന്നും നിരുപാധികം നീക്കം ചെയ്യും. ഇതുമൂലം സര്‍ക്കാരിനോ അദ്ധ്യാപകര്‍ക്കോ എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മാനേജരുടെ ബാദ്ധ്യതയായി കണക്കാക്കി കെ.ഇ.ആറില്‍ അനുശാസിക്കും വിധം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. എല്ലാ കുട്ടികളുടെയും യു.ഐ.ഡി.പ്രകാരമുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്ന ജോലി 28.02.2015 ന് മുമ്പായി തീര്‍ക്കണം. കെ.ഇ.ആറില്‍ ഭേദഗതികള്‍ വരുത്തി അദ്ധ്യാപകരുടെ അന്തിമലിസ്റ്റ് 31.05.2015 നുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റ് തീരുമാനിക്കുന്നത് സര്‍ക്കാര്‍ തലത്തിലായിരിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുകളുണ്ടാകുന്ന പക്ഷം ബാങ്കില്‍ അദ്ധ്യാപകര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ മാത്രമേ നിയമിക്കാവൂ. അധ്യാപക ബാങ്കില്‍ ജില്ലാടിസ്ഥാനത്തില്‍ ആരും അവശേഷിക്കുന്നില്ലെങ്കില്‍ മാത്രമേ ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുളളൂ. എയിഡഡ് അധ്യാപക ബാങ്കില്‍ നിന്നുമാത്രം നിയമനം നടത്തേണ്ട ഒഴിവുകള്‍ ബന്ധപ്പെട്ട മാനേജര്‍മാര്‍ അധ്യാപക ബാങ്കില്‍ നിന്ന് സ്വമേധയാ നിയമനം നടത്തി 48 മണിക്കൂറിനുളളില്‍ അതത് എ.ഇ./ഡി.ഇ.ഒ മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അധ്യാപകബാങ്കിലുള്‍പ്പെട്ടവര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍/ മാനേജര്‍മാര്‍ നല്‍കുന്ന നിയമനം സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. നിയമന ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനുളളില്‍ സ്‌കൂളില്‍ ജോയിന്‍ ചെയ്യാത്ത അധ്യാപകരെ ഉടനടി ബാങ്കില്‍നിന്ന് നീക്കം ചെയ്യും. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ട സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സംബന്ധിച്ച് ജി.ഒ. (പി) 199/11 പ്രകാരമുളള വ്യവസ്ഥകളും കെ.ഇ.ആര്‍ വ്യവസ്ഥകളും ബാധകമായിരിക്കും. ഉചിതമായ പുനര്‍വിന്യാസം ലഭിക്കുന്നതുവരെ ബാങ്കിലുള്‍പ്പെട്ടവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മാതൃസ്‌കൂളുകളില്‍ നിന്ന് തന്നെ ശമ്പളം ലഭിക്കും. അധ്യാപക ബാങ്കിലുള്‍പ്പെട്ട് പുനര്‍വിന്യാസിക്കുന്ന അധ്യാപകരുടെ ശമ്പളവിതരണം സ്പാര്‍ക്ക് വഴിയായിരിക്കും. ബാങ്കില്‍ തുടരുന്ന അധ്യാപകര്‍ പുനര്‍വിന്യാസിക്കപ്പെട്ടതിനു ശേഷം അവരുടെ ശമ്പളബില്ലുകള്‍ മാറേണ്ടതും വിതരണം ചെയ്യേണ്ടതും മാതൃസ്‌കൂളിന്റെ ചുമതലയുളള എ.ഇ/ ഡി.ഇ.ഒ മാര്‍ ആയിരിക്കും. സ്‌കൂളുകളില്‍ യു.ഐ.ഡി./ഇ.ഐ.ഡി. പ്രകാരമുളള കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അതത് എ.ഇ.ഒ/ ഡി.ഇ.ഒ മാര്‍ പരിശോധന നടത്തണം. യു.ഐ.ഡി. അടിസ്ഥാനമാക്കിയുളള തസ്തികാനിര്‍ണ്ണയം നടന്നുകഴിഞ്ഞാല്‍ അര്‍ഹതയുളള സ്‌കൂളുകളില്‍ ഒരു ഉന്നതതല പരിശോധന അതത് ഡി.ഇ.ഒ (എല്‍.പി./ യു.പി. സ്‌കൂളുകളില്‍)/ ഡെപ്യൂട്ടി ഡയറക്ടര്‍ (ഹൈസ്‌കൂളുകളില്‍) നടത്തി അധിക ഡിവിഷന് അര്‍ഹതയുണ്ടെങ്കില്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യണം. തസ്തികനിര്‍ണ്ണയ ഉത്തരവുകള്‍ക്കെതിരെയുളള അപ്പീലുകള്‍ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം മാനേജര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്. അപ്പീല്‍ ലഭിച്ചുകഴിഞ്ഞാല്‍ രണ്ടു മാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അത് തീര്‍പ്പാക്കണം. ഈ തീര്‍പ്പാക്കലിനെതിരെ മാനേജര്‍ റിവിഷന്‍ പെറ്റീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ ആയത് ഉത്തരവ് ലഭിച്ച 30 ദിവസത്തിനകം തന്നെ നല്‍കണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിക്കുന്ന റിവിഷന്‍ പെറ്റീഷനുകളും രണ്ടു മാസത്തിനകം തീര്‍പ്പാക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസഡയറക്ടറുടെ തീരുമാനത്തിനെതിരെ സര്‍ക്കാരില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുണ്ടെങ്കില്‍ ആയത് ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം നല്‍കണം. റിവിഷന്‍ പെറ്റീഷനുകള്‍ ലഭിച്ച് മൂന്നു മാസത്തികനം തീര്‍പ്പാക്കേണ്ടതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലെ അധിക തസ്തികകളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അനുവദിക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. (

© hindiblogg-a community for hindi teachers
  

TopBottom